പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷഫീഖ് എന്നാണ് എൻ.ഐ.എ പറയുന്നത്.
കേസിലെ ഒന്നാം പ്രതിയായ കെ.സി അഷ്‌റഫിനെ കൃത്യത്തിനായി നിയോഗിച്ചത് ഷഫീഖ് ആണെന്നും എൻ.ഐ.എ പറയുന്നു.
2022 ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ശ്രീനിവാസൻ വധക്കേസിൽ ഉൾപ്പെട്ട 71 പേരെ തിരിച്ചറിഞ്ഞതായും എൻഐഎ വ്യക്തമാക്കി. കേസിൽ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാം കുറ്റപത്രം അതേവർഷം നവംബറിലും എൻഐഎ സമർപ്പിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട അബ്ദുൽ നാസർ എന്ന പ്രതി 2023 ജനുവരി രണ്ടിന് മരിച്ചു. ഒളിവിലായിരുന്ന പ്രതി സഹീർ കെവിയെ 2023 ഒക്ടോബറിലും ജാഫർ തടിയന്റവിടയെ 2024 ഫെബ്രുവരിയിലും അറസ്റ്റ് ചെയ്തു.
