കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം മുൻ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാർട്ടി മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും നഗരസഭയിലെ മുൻ ഡ്രൈവറുമായ അഭിലാഷ് ആണ് പൊലീസിൽ കീഴടങ്ങിയത്.പാർട്ടിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായാണ് സൂചന. സത്യനാഥനെ ആക്രമിക്കുമ്പോൾ അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു.മകൻ്റെ മുന്നില്‍ വെച്ചായിരുന്നു സത്യനാഥന് വെട്ടേറ്റത്. ലതികയാണ് സത്യനാഥന്റെ ഭാര്യ. സലിൽനാഥ്, സെലീന എന്നിവരാണ് മക്കൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലാണ് സിപിഐ എം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് സി പി എം ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്. വ്യക്തിവിരോധമാണ് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
