കാസർകോട്: സ്വന്തമായി ഒരു ഭൂമിയും വീടും ഏവരുടെയും സ്വപ്നമാണ്. മധൂർ ഹിദായത്ത് നഗറിൽ താമസിക്കുന്ന അറുപതുകാരിയായ ഉമ്മാലിയുമ്മയ്ക്ക് സ്വന്തമായി ഭൂമി എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇതിനായി പലതവണ വിവിധ ഓഫീസുകൾ കയറി ഇറങ്ങിയിരുന്നു. ഏറെക്കാലത്തിനുശേഷം
ഉമ്മാലിയുമ്മ ഇന്ന് സ്വന്തമായി ഭൂമിയുടെ അവകാശിയായി. സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയില്‍ മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡായ ഹിദായത്ത് നഗറില്‍ താമസിക്കുന്ന ഉമ്മാലിയുമ്മയ്ക്ക് പട്ടയം ലഭിച്ചിരിക്കുകയാണ്. ഉമ്മാലിയുമ്മ സഹോദരിയുടെ മകളായ സുബൈദയുടെ കൂടെയാണ് താമസിക്കുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി പരിഗണിച്ചു സംസ്ഥാന സര്‍ക്കാരിന്റെ കരുതലിന് ഉമ്മാലിയുമ്മയും വിധേയരായിരിക്കുകയാണ്. മധൂര്‍ വില്ലേജില്‍ നാല് സെന്റ് ഭൂമിയാണ് ഉമ്മാലിയുമ്മയ്ക്ക് പട്ടയമായി ലഭിച്ചിരിക്കുന്നത്. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയ വിതരണത്തില്‍ പുതിയി 1144പേര്‍ കൂടി ഭൂമിയുടെ അവകാശികളായി. 868 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 66 ലാന്‍ഡ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയങ്ങള്‍, 1964 റൂള്‍ പ്രകാരം 148 എല്‍.എ പട്ടയങ്ങള്‍, 1995 റൂള്‍ പ്രകാരം ഒന്‍പത് പട്ടയങ്ങള്‍, 31 വനഭൂമി പട്ടയങ്ങള്‍, മൂന്ന് ലാന്‍ഡ് ബാങ്ക് പട്ടയങ്ങള്‍, 19 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിങ്ങനെ 1144 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
