വാടക വീട്ടിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം;ഒളിവിൽ പോയ ഭർത്താവിനായി തിരച്ചിൽ


ആലപ്പുഴ: കായംകുളത്ത് വാടകവീട്ടില്‍ താസിച്ചിരുന്ന യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.സംഭവശേഷം ഭർത്താവ് ഒളിവില്‍പ്പോയി. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വന്ന മാവേലിക്കര തെക്കേക്കര വാത്തികുളം ശാന്താഭവനത്തില്‍ പ്രശാന്തിന്റെ ഭാര്യ അശ്വതി എന്ന ലൗലിയെയാണ് (34) ഇന്നലെ രാവിലെ വീടിന്റെ സ്വീകരണ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിൽ കഴുത്തില്‍ പാടുകള്‍ ഉണ്ട്. വായില്‍ നിന്ന് രക്തം വാർന്ന നിലയിലുമായിരുന്നു. രണ്ടു ദിവസം മുമ്പ് ലൗലിയുടെ വീട്ടില്‍ പോയിരുന്ന മക്കള്‍  തിരികെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് അയല്‍വാസികള്‍ കായംകുളം പൊലീസിനെ വിവരം അറിയിച്ചു. പ്രശാന്ത് ശനിയാഴ്ച പുലർച്ചെ വരെ വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ലൗലിയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ഒളിവില്‍പ്പോയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
      പ്രശാന്ത് കൊലപ്പെടുത്തിയതാണെന്ന് ലൗലിയുടെ ബന്ധുക്കളും ആരോപിച്ചു. ഇരുവരും തമ്മില്‍ സ്വരച്ചേർച്ചയില്‍ ആയിരുന്നില്ല. കായംകുളത്ത് ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു ലൗലി. ആലപ്പുഴയില്‍ നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.

പ്രശാന്തിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ചാരുംമൂട്ടിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ അവസാനമായി കണ്ടത്.പ്രശാന്തിന്റെ മർദ്ദനത്തിനെതിരെ ലൗലി നേരത്തെയും മാവേലിക്കര, കുറത്തികാട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. മുമ്പ് ചെന്നൈയിലായിരുന്ന ദമ്പതികൾ കായംകുളത്ത് താമസത്തിനെത്തിയിട്ട് നാലുമാസത്തോളമേ ആയിരുന്നുള്ളൂ. കന്യാകുമാരി, തിരുപ്പൂർ എന്നിവിടങ്ങളില്‍ പ്രശാന്തിന്റെ പേരില്‍ അടിപിടിക്കേസുകള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page