കോഴിക്കോട്:ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തില്‍ കമന്റിട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.ഇന്ന് രാവിലെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ് അധ്യാപിക ഹാജരായത്. അധ്യാപികയെ പൊലീസ് രണ്ടാമതും ചോദ്യം ചെയ്തു. ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച ഫോണ്‍ അദ്ധ്യാപിക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു നേരത്തെ ഷൈജ ആണ്ടവൻ പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് മൂന്നു ദിവസത്തെ സമയവും ചോദിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ന് സ്റ്റേഷനില്‍ ഹാജരായത്.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു പ്രൊഫസറുടെ കമന്റ്.