തിരുവനന്തപുരം:സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിദേശത്തു ജോലിയും വാഗ്ദാനം ചെയ്ത് പരസ്യം നല്‍കി പണം തട്ടിയ സംഭവത്തില്‍ ഒരാളെ കരമന പൊലീസ് അറസ്റ്റുചെയ്തു.തിരുവനന്തപുരം വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടില്‍ സണ്ണി ഐസക്ക് ആണ്(58) അറസ്റ്റിലായത്. കരമന സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഒരുവര്‍ഷം മുമ്പാണ് സണ്ണി തട്ടിപ്പ് തുടങ്ങിയത്. ഫേസ്ബുക്കില്‍ അരുണ്‍ ഐ.എസ് എന്ന പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി. അതിനുശേഷം സ്വന്തമായി തയാറാക്കിയ പരസ്യം പോസ്റ്റ് ചെയ്തു. സിനിമകളില്‍ അഭിനയിക്കാന്‍ അവസരമുണ്ടാക്കി നല്‍കുമെന്നും കാനഡ, ഇംഗ്ലണ്ട് എന്നീ വിദേശരാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. നേരിട്ട് ബന്ധപ്പെടുന്നതിന് ഫോൺ നമ്പറും നല്‍കിയിരുന്നു.
ചാറ്റ് ചെയ്ത് പരിചയം സ്ഥാപിക്കുകയും വിശ്വാസ്യത വരുത്തുകയും ചെയ്തശേഷമാണ് പണം ആവശ്യപ്പെടാറ്. പരസ്യം ശരിയാണെന്നു വിശ്വസിച്ച യുവതിയില്‍നിന്ന് മൂന്ന് തവണയായി 90,000 രൂപ ഗൂഗിള്‍പേ വഴിയാണ് ഇയാള്‍ സ്വീകരിച്ചത്. യുവതിയെ കാനഡയില്‍ കൊണ്ടുപോകാമെന്നായിരുന്നു പ്രതി പറഞ്ഞു വിശ്വസിപ്പിച്ചത്. സി.ഐ ദിനേഷ്, എസ്.ഐമാരായ വിപിന്‍, സുരേഷ്‌കുമാര്‍, സി.പി.ഒ ഹരീഷ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.