‘കൊച്ചി:വിദേശ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും വേണ്ടി കള്ള സർട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്ന യുവതി പോലീസ് പിടിയിലായി.എറണാകുളം സ്വദേശിനി ഷാഹിന മോളാണ് അറസ്റ്റിലായത്. വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി നല്‍കുക ഷാഹിന പതിവാക്കിയിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അടുത്തിടെ നടന്ന ഒരു വിസ അപേക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയ സർട്ടിഫിക്കറ്റില്‍ സംശയം തോന്നിയതിനെ തുടർന്ന്, ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റാണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച ചെന്നൈ സിറ്റി പോലീസ് ചെന്നെത്തിയത് എറണാകുളത്ത് പ്രവർത്തിക്കുന്ന റോയല്‍ അക്കാദമി എന്ന സ്ഥാപനത്തിലേക്കും തുടർന്ന് സ്ഥാപനം നടത്തുന്ന ഷാഹിനയിലേക്കുമാണ്. കള്ള സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ ഉപയോഗിച്ച കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇവർ നൽകിയ രേഖകൾ ഉപയോഗിച്ച് കൂടുതൽ പേർ വിദേശത്ത് പോയതായും പൊലീസ് സംശയിക്കുന്നുണ്ട്.
