സൗദി അറേബ്യ തങ്ങളുടെ ആദ്യത്തെ മദ്യശാല, തലസ്ഥാനമായ റിയാദില്‍ തുറക്കാന്‍ തയ്യാറെടുക്കുന്നു. മുസ്‌ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രമായിരിക്കും മദ്യശാലയുടെ സേവനം ലഭ്യമാവുക. ഒരു മൊബൈല്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടിയ ശേഷം പ്രതിമാസ ക്വാട്ടകളെ മാനിച്ച് മാത്രമായിരിക്കും സേവനം ലഭ്യമാവുക. ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമാണെങ്കിലും, തീവ്ര യാഥാസ്ഥിതിക മുസ്ലീം രാജ്യം എന്ന പേര് മാറ്റി, വിനോദസഞ്ചാരത്തിനും ബിസിനസ്സിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് ഈ നീക്കം. എണ്ണ വ്യാപാരം മാത്രമല്ലാതെ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള വിഷന്‍ 2030 എന്നറിയപ്പെടുന്ന മറ്റ് വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. എംബസികളുള്ള, നയതന്ത്രജ്ഞര്‍ താമസിക്കുന്ന പ്രദേശമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ സ്ഥിതിചെയ്യുന്നത്. അമുസ്ലിംകള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാവുക എന്ന് റിപ്പോര്‍ട്ടില്‍ കര്‍ശനമായി പറയുന്നു. സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളുണ്ട്, അത് നൂറുകണക്കിന് ചാട്ടവാറടി, നാടുകടത്തല്‍, പിഴ, അല്ലെങ്കില്‍ തടവ് എന്നിങ്ങനെയാവാം. കൂടാതെ പ്രവാസികള്‍ നാടുകടത്തല്‍ നേരിടേണ്ടിവരും. പരിഷ്‌കാരങ്ങളുടെ ഭാഗമായി, ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര തപാല്‍ വഴിയോ കരിഞ്ചന്തയില്‍ നിന്നോ മാത്രമേ ഇപ്പോള്‍ മദ്യം സൗദി അറേബ്യയില്‍ ലഭ്യമാകുന്നുള്ളു.