തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് കേരളത്തിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ സമരം. പത്തുലക്ഷത്തിലേറെ ചെറുപ്പക്കാർക്കൊപ്പം തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും അമ്മമാരും കുട്ടികളും ഉൾപ്പടെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്‌ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല തീർത്തത്. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല.
ശനിയാഴ്ച വൈകിട്ട് നാലരയോടെ ട്രയൽ ചങ്ങല തീർത്ത ശേഷം അഞ്ച് മണിയോടെയാണ് മനുഷ്യചങ്ങല തീർത്ത് പ്രതിജ്ഞയെടുത്തത്. മനുഷ്യച്ചങ്ങലയുടെ ഭാഗമായി പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം കാസർകോട് ആദ്യ കണ്ണിയായി. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ രാജ്‌ഭവനു മുന്നിൽ അവസാന കണ്ണിയായി.രാജ്ഭവനുമുന്നിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കാസർകോട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതിയും പരിപാടി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
