ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ ജി എ പ്ലാന്‍റേഷനില്‍ അതിഥികളായെത്തിയവരും ജീവനക്കാരും വന്യമൃഗത്തെ വേട്ടയാടി കറിവച്ച് ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തതിന് അറസ്റ്റിലായി. ഏഴ് പേരെയാണ് വനം വകുപ്പ് പിടികൂടിയത്. ഈ സംഘം കാടിനകത്ത് കയറുന്നത് കണ്ടതിന് പിന്നാലെയുണ്ടായ സംശയത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാർ വനംവകുപ്പ് പരിശോധിച്ചപ്പോഴാണ് വന്യമൃഗത്തെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും, മുള്ളന്‍ പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തത്. പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോര്‍ജിന്‍റെ ഭാര്യ ബീന, ശാന്തൻപാറ സ്വദേശി വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ സ്വദേശി മനോജ്, തിരുവന്തപുരം സ്വദേശികളായ അസ്മുദീന്‍, അസം റസൂല്‍ഖാന്‍, ഇര്‍ഷാദ് കെ എം, പത്തനംതിട്ട സ്വദേശി രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്. എസ്റ്റേറ്റില്‍ നിന്നും മുള്ളന്‍ പന്നിയെ വേട്ടയാടി കറിവയ്ക്കുകയും ഭക്ഷിക്കുകയും ചെയ്തതിന് ശേഷം മടങ്ങുമ്പോൾ കറി വാഹനത്തിൽ കൊണ്ടുപോകുകയുമായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തലക്കോട് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയപ്പോളാണ് ഇവര്‍ പിടിയിലാകുന്നത്. ഇതോടൊപ്പം എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയും നായാട്ടിനായി ഉപയോഗിച്ച തോക്കും വനം വകുപ്പ് പിടികൂടി.
