മീനങ്ങാടി:ജ്വല്ലറി ഉടമയുടെ സഹോദരനെയുള്‍പ്പെടെ കാറില്‍ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ 21കാരനെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.ആന്തൂര്‍ ബക്കളം കടമ്പേരി ക്ഷേത്രത്തിന് സമീപത്തെ സി.പി. ഉണ്ണികൃഷ്ണനെയാണ് മീനങ്ങാടി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് രാത്രി എട്ടരയോടെ വയനാട് കൃഷ്ണഗിരിയിലെ അമ്പലപ്പടിയില്‍ വെച്ചാണ് മീനങ്ങാടിയിലെ മക്‌ബൂലിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. ഈ സംഘത്തിലുള്‍പ്പെട്ടയാളാണ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ. മക് ബൂലും സുഹൃത്തും കാറില്‍ ചാമരാജ് നഗറിലെ സഹോദരന്റെ ജ്വല്ലറിയിലേക്ക് 20 ലക്ഷം രൂപയുമായി പോകുമ്പോഴായിരുന്നു കൊള്ളയടിക്കപ്പെട്ടത്.
അമ്പലപ്പടിയിലെ പെട്രോള്‍ പമ്പിന് സമീപംവെച്ച് മൂന്ന് വാഹനങ്ങളിലെത്തിയ പത്തുപേര്‍ കാര്‍ തടഞ്ഞ് ഇവരെ അവരുടെ കാറില്‍ വലിച്ചുകയറ്റിക്കൊണ്ടു പോയി പണം കൊള്ളയടിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഉണ്ണികൃഷ്ണനാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത്.
കേസില്‍ നേരത്തെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചെറുകുന്നിലെ ആരംഭൻ വീട്ടില്‍ കുട്ടപ്പൻ എന്ന ജിജിൻ (35), പരിയാരത്തെ എടച്ചേരി വീട്ടില്‍ ആര്‍. അനില്‍കുമാര്‍(33), പടനിലത്തെ ജിഷ്‌ണ നിവാസില്‍ പി.കെ. ജിതിൻ (25), കൂടാളിയിലെ കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍(26), പരിയാരത്തെ എടച്ചേരി വീട്ടില്‍ അജിത്ത്കുമാര്‍ (33), പള്ളിപ്പൊയിലിലെ പുത്തലത്ത് വീട്ടില്‍ ആര്‍. അഖിലേഷ് (21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.