ഫുട്‌ബോള്‍ താരത്തിന്റെ ദുരൂഹ മരണം;മൂന്നു പേര്‍ നരഹത്യാകേസില്‍ അറസ്റ്റില്‍

കാസർകോട്: സൈക്കിള്‍ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, കൊയോങ്കര സ്വദേശികളായ ധനേഷ് (31) ഉല്ലാസ് എന്ന നിധിന്‍ (33), ജയന്‍ (33) എന്നിവരെയാണ് 308-ാം വകുപ്പ് പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. സൈക്കിള്‍ യജ്ഞസ്ഥലത്ത് പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഈ മാസം 26ന് ആണ് അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ അഭിജിത്തി(24)നെ തൃക്കരിപ്പൂര്‍ കരോളത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ മാതൃസഹോദരന്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് ചന്തേര പൊലീസ് കേസെടുത്തിരുന്നത്. പരിക്കേറ്റ് ചികിത്സ തേടിയ അഭിജിത്തിനെ വീട്ടില്‍ എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അതിനുശേഷം ബൈക്കുമായി വീട്ടില്‍ നിന്നു ഇറങ്ങി. മൃതദേഹം റെയില്‍വെ ട്രാക്കില്‍ കാണപ്പെട്ടതിനു പിന്നാലെ ബൈക്കു മറ്റൊരിടത്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെട്രോള്‍ തീര്‍ന്നതാണ് ബൈക്ക് ഉപേക്ഷിക്കുവാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അഭിജിത്തിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതായും പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ സ്വദേശിയായ സുഹൃത്തിനെ ഫോണ്‍ ചെയ്തതിനു ശേഷമാണ് അഭിജിത്ത് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page