ന്യൂഡൽഹി:ലോക്‌സഭയിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയതിലെ മുഖ്യ സൂത്രധാരനും പാർലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയുമായ ലളിത് മോഹൻ ഝായെ വ്യാഴാഴ്ച പൊലീസിൽ കീഴടങ്ങി. ലളിത് മറ്റൊരാൾക്കൊപ്പം കർത്തവ്യ പഥ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അയാളെ ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലിന് കൈമാറി.
ലോക്‌സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച നീലം ദേവി(37), അൻമോൽ ഷിൻഡെ(25), ലോക്‌സഭാ ചേംബറിൽ ചാടി പുകവസ്തുക്കൾ എറിഞ്ഞ സാഗർ ശർമ്മയും(26) മനോരഞ്ജൻ ഡിയ്ക്കും(34) എതിരെ കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയയം(യുഎപിഎ) പ്രകാരമുള്ള ഭീകരവാദ കുറ്റം ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിന്റെ വീഡിയോ ലളിത് തന്റെ കൂട്ടാളിയുമായി വാട്‌സ്ആപ്പിൽ പങ്കുവെച്ചതായി പോലീസ് കണ്ടെത്തി. ലളിതിൽ നിന്ന് മൊബൈൽ ഫോണുകളൊന്നും കണ്ടെടുത്തിട്ടില്ല.മറ്റ് പ്രതികളുടെ നാല് ഫോണുകളും ഇയാൾ നശിപ്പിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ട നാല് പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് പറഞ്ഞത് നടന്നത് പാർലമെന്റിന് നേരെയുള്ള ആസൂത്രിതമായ ആക്രമണം തന്നെയായിരുന്നു എന്നാണ്.