ഭുവനേശ്വർ: കോൺഗ്രസിൻ്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 250 കോടി രൂപ കണ്ടെത്തി.
സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണമാണ് പിടിച്ചെടുത്തത്. എംപിയുടെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം റെയ്‌ഡ് നടന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
എട്ട് കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് ഉദ്യോഗസ്ഥർ നോട്ടെണ്ണുന്നത്. യന്ത്രങ്ങൾ കുറവായതിനാൽ നോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തെരച്ചിൽ നടത്തിയതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സാഹുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിൻ്റെ ഓഫീസുകളിൽ നിന്ന് ആദായനികുതി വകുപ്പ് 250 കോടി രൂപ കണ്ടെടുത്തതിനെക്കുറിച്ചുള്ള വാർത്താ പ്രധാന മന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിൽ ഷെയർ ചെയ്തിരുന്നു.