കൊല്ലം: ഇസ്രയേൽ സ്വദേശിനിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം വയോധികൻ കത്തികൊണ്ടു സ്വയം കുത്തി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വാ (36) യാണു കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ ഭർത്താവ് കൃഷ്ണചന്ദ്രൻ (75) ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കൊല്ലം ഡീസന്റ്മുക്ക് കോടാലി ജങ്ഷനിൽ പൊതുവിതരണ കേന്ദ്രത്തിനു മുമ്പിലുള്ള തിരുവാതിര വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ഈ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന രവികുമാറിന്റെയും ബിന്ദുവിൻ്റെയും ചിറ്റപ്പനാണു കൃഷ്‌ണചന്ദ്രൻ. ഉത്തരാഖണ്ഡിൽ ദീർഘകാലം യോഗാ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ ഒരുവർഷം മുമ്പാണ് ഇസ്രായേലി യുവതിയോടൊപ്പം ആയുർവേദ ചികിത്സയ്ക്കായി ഇവിടെയെത്തിയത്. ബന്ധുവീട്ടിൽ പോയ ബിന്ദു ഇന്നലെ ഉച്ചകഴിഞ്ഞു മടങ്ങിയെത്തി കോളിങ് ബെൽ അടിച്ചിട്ടും മുൻവാതിൽ തുറന്നില്ല.
തുടർന്ന് പുറകുവശത്തെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറിയപ്പോഴാണ് സ്വത്വാ മരിച്ചുകിടക്കുന്നതു കണ്ടത്. ഈ സമയം കൃഷ്‌ണചന്ദ്രൻ കത്തികൊണ്ട് വയറ്റിൽ കുത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അയൽവാസിയുടെ സഹായത്തോടെ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി സ്വത്വയെയും കൃഷ്‌ണചന്ദ്രനെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മരിച്ച സ്വത്വയുടെ മോർച്ചറിയിലേക്ക് മാറ്റി.