കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി. ക്രൈംബ്രാഞ്ച് സംഘമാണ് വീട്ടിലെത്തിയത് അതിനിടെ പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയില്‍ സഞ്ചരിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഒരു പെട്രോള്‍ പമ്പിൽ നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പിൽ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ ഓട്ടോയില്‍ തന്നെയാണോ പ്രതികള്‍ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.
ഓട്ടോ ഡ്രൈവറില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവര്‍ക്കും കേസുമായി ബന്ധമില്ലെങ്കില്‍ വിട്ടയച്ചേക്കും. ഇതിനിടെ, അന്വേഷണത്തിന്‍റെ ഭാഗമായി ഡിഐജി നിശാന്തിനി കൊല്ലം റൂറല്‍ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചന ലഭിച്ചതിന്‍റെ ഭാഗമായി തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നതെന്നാണ് വിവരം.അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതായാണ് വിവരം. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയര്‍ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയര്‍ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നില്‍ക്കുന്നത്. കേസില്‍ നിലവില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. നിലവില്‍ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കുട്ടിയുടെ അച്ഛൻ റെജിയോട് വൈരാഗ്യമുള്ള ആരെങ്കിലുമാണോ എന്നായിരുന്നു ഒരു ഘട്ടത്തില്‍ പൊലീസ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഇവിടെ നിന്നും കിട്ടിയ ഒരു ഫോണ്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛൻ നഴ്സുമാരുടെ സംഘടനായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. അച്ഛൻ റെജിയുടെ സംഘടനയുമായോ ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകള്‍ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ഈ അന്വേഷണമാണ് നഴ്സിംഗ് കെയര്‍ ടേക്കറിലേക്കും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നില്‍ക്കുന്നത്.