കിളിമാനൂര്‍: അപകടത്തില്‍പ്പെട്ട വാഹനത്തിൽ നിന്ന് 67 കുപ്പി വിദേശമദ്യം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ അയിലം മൈവള്ളി ഏല തെക്കേവിളവീട്ടില്‍ എം നാസറുദീ (50)നെ കിളിമാനൂര്‍ പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം സംസ്ഥാന പാതയില്‍ തട്ടത്തുമലയിലായിരുന്നു സംഭവം.
അയ്യപ്പഭക്തരുടെ നിര്‍ത്തിയിട്ട കാറിന് പിന്നിലാണ് നാസറുദീൻ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചത്. ചടയമംഗലത്തുനിന്ന് കിളിമാനൂരിലേക്കു വരുകയായിരുന്നു ഇയാള്‍.ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് വീണു. ഇതോടെ നാട്ടുകാരും കാര്‍ യാത്രക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കിളിമാനൂര്‍ ഐഎസ്‌എച്ച്‌ഒ ബി ജയന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജിത്ത് കെ നായര്‍, രാജികൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് സഞ്ചികളില്‍ ആയി ആണ് മദ്യം ഒളിപ്പിച്ചിരുന്നത്.
നാസറുദീൻ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. നിരവധി അബ്കാരി, മോഷണക്കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാൻഡ് ചെയ്തു.
