കാസർകോട്: കാസർകോട് ചെര്‍ക്കള ടൗണിലും പരിസരവും കേന്ദ്രീകരിച്ച് കര്‍ണ്ണാടക നിര്‍മ്മിത മദ്യവില്‍പ്പന വ്യാപകം. രണ്ടു ദിവസത്തിനുള്ളില്‍ എക്‌സൈസ് നടത്തിയ റെയ്‌ഡില്‍ നാലു പേർ അറസ്റ്റിലായി. ചെര്‍ക്കള ടൗണില്‍ കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി എസ് മുഹമ്മദ് കബീറും സംഘവും നടത്തിയ റെയ്‌ഡില്‍ നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയായ ഷാജഹാനെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാളില്‍ നിന്നു പാക്കറ്റ് മദ്യവും വില്‍പനയ്‌ക്കു ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. എക്‌സൈസ് സംഘത്തില്‍ സിവിൽ എക്‌സൈസ് ഓഫീസര്‍ അഭിലാഷ്, ദീപു, ഡ്രൈവര്‍ വിജയന്‍ എന്നിവരും ഉണ്ടായിരുന്നു. മിനിഞ്ഞാന്നു രണ്ടുപേരും അതിനു തലേന്നാള്‍ഒരാളുമാണ് എക്‌സൈസിന്റെ പിടിയിലായത്. ക്വാര്‍ട്ടേഴ്‌സുകളിലും കടവരാന്തകളില്‍ അന്തിയുറങ്ങി കൂലിപ്പണിയടക്കമുള്ള ജോലികള്‍ ചെയ്‌തുവരുന്നവരാണ് പാക്കറ്റ് മദ്യത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. 150 രൂപ നല്‍കിയാല്‍ മദ്യം കിട്ടുന്നുമെന്നതാണ് പാക്കറ്റ് മദ്യത്തിലേയ്‌ക്ക് തിരിയാൻ മദ്യപാനികളെ പ്രേരിപ്പിക്കുന്നത്. അതേ സമയം ചെര്‍ക്കളയിലും പരിസരങ്ങളിലും വില്‍പ്പന നടത്തുന്നത് കുടകിൽ നിര്‍മ്മിക്കുന്ന വ്യാജമദ്യമാണെന്നു സംശയമുണ്ട്. കുടകിലെ രഹസ്യ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വ്യാജമദ്യം കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം എന്ന ലേബലില്‍ ആണ് വില്‍പ്പന നടത്തുന്നതെന്നതാണ് പുറത്ത് വരുന്ന വിവരം
