കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ കാസർകോട് ജില്ലയുടെ വികസനത്തിന് നാഴിക കല്ലാകുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് കേന്ദ്ര പദ്ധതികൾ ജില്ലയിൽ ആരംഭിക്കുന്നു. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 12 ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രി നിതിൻ ഖഡ്കരി കാസർകോട് നടത്തും. കാസർകോട് താളിപടപ്പ് മൈതാനിയിലാണ് കേന്ദ്ര മന്ത്രി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്.ഇവിടെ വച്ച് പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്ന് തന്നെ മൂന്നാറിലെത്തുന്ന മന്ത്രി നിതിൻ ഖട്കരി അവിടേയും രണ്ട് പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.നേരത്തെ രണ്ടാം വന്ദേ ഭാരത് കാസർകോട് നിന്ന് ആരംഭിച്ചതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപണമുയർന്നിരുന്നു. രണ്ടാം വന്ദേഭാരത് അനുവദിച്ച വിവരം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ആദ്യം അറിയിച്ചത്. പിന്നാലെ ട്രെയിൻ അനുവദിക്കുകയും ചെയ്തു.ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിന്‍റെ വികസന പദ്ധതികൾ മുൻനിർത്തിയാണ് ബിജെപി പ്രചാരണം നയിക്കുക.ദേശീയ പാതാ വികസനവും,റെയിൽവേ പദ്ധതികളുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട ബ്രഹദ് പദ്ധതികളായിരിക്കും കേന്ദ്ര മന്ത്രി പ്രഖ്യാപിക്കുക എന്നാണ് ലഭിക്കുന്ന സൂചനകൾ.തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ കേന്ദ്ര മന്ത്രിമാർ സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.
