തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദൻ(86) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ്, കേരളാ കയർ വർക്കേഴ്സ് സെന്‍റർ പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിക്കുകയായിരുന്നു.അപ്പക്സ് ബോഡി ഫോർ കയറിന്‍റെ വൈസ് ചെയർമാനായിരുന്നു. 1987 ,1996,2006 വർഷങ്ങളിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും നിയമസഭാ അംഗമായിരുന്നു.2006 മുതൽ 2011 വരെ ചീഫ് വിപ്പ് ആയിരുന്നു.1956 ൽ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ച ആനത്തലവട്ടം 1985 ൽ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ ശ്രദ്ധയമായ ഇടപെടലുകളും സമരങ്ങളും നയിച്ചിട്ടുള്ള നേതാവാണ് ആനത്തലവട്ടം ആനന്ദൻ.കയർ തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കി കയർ എന്ന പേരിലും, തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളെ ആസ്പദമാക്കി നിലക്കാത്ത പോരാട്ടങ്ങൾ എന്ന പേരിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.1954 ലെ കയർ തൊഴിലാളികളുടെ ഒരണ സമരത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.റെയിൽവേയിൽ ജോലി ലഭിച്ചിട്ടും പൊതു പ്രവർത്തന മേഖലയിൽ സജീവമാകാൻ രാജി വെക്കുകയായിരുന്നു.അടിയന്തിരാവസ്ഥ സമയത്ത് ജയിൽവാസം അനുഭവിച്ചിട്ടുള്ള നേതാവാണ് ആനത്തലവട്ടം ആനന്ദൻ. ലൈലയാണ് ഭാര്യ,ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ എന്നിവർ മക്കളാണ്.
