ഓടുന്ന ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഇറങ്ങിയോടിയ യുവാവിനെ ഓടിച്ചിട്ടു പിടികൂടി

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും ബസില്‍ ലൈഗികാതിക്രമം. ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന പതിനേഴുകാരിയെ ഓടുന്ന ബസില്‍ വച്ച് ശല്യം ചെയ്ത യുവാവിനെ യാത്രക്കാര്‍ പിടികൂടി. പെര്‍ഡാല, ചുള്ളിക്കാന സ്വദേശി സുദര്‍ശന(34)യാണ് കേസില്‍ അറസ്റ്റിലായത്. കാസര്‍കോട് നിന്നു ബദിയഡുക്കയിലേയ്ക്കു വരികയായിരുന്ന ബസിലെ യാത്രക്കാരിയാണ് പെണ്‍കുട്ടി. ബസിലെ സീറ്റിന് പിറകിലിരുന്ന യുവാവ് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി ഒച്ചവച്ചതോടെ മറ്റുള്ളയാത്രക്കാര്‍ യുവാവിനെ തടഞ്ഞുവച്ചു. യാത്രക്കാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ബസ് ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്കു വിടുകയായിരുന്നു. ബസ് ഇടക്ക് നിര്‍ത്തിയപ്പോള്‍ പ്രതി ആളുകളെ വെട്ടിച്ച് ഇറങ്ങിയോടി. തൊട്ടു പിന്നാലെ തന്നെ വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് മൂകംപാറ ചര്‍ച്ചിനു സമീപത്തു വച്ചു പിടികൂടി. പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നതോടെ സുദര്‍ശനയ്ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക എസ്.ഐ പി.കെ വിനോദ് കുമാര്‍, എസ്.ഐ റുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റുചെയ്തു. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റിനയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page