ദര്‍ഗ്ഗ സന്ദര്‍ശനത്തിനു എത്തിയ പതിഞ്ചുകാരിയെ കുമ്പളയിലെ ഹോട്ടലില്‍ ഉപദ്രവിച്ചു; പൊലീസ് പോക്‌സോ കേസെടുത്തു

കാസര്‍കോട്: മാതാപിതാക്കള്‍ക്കൊപ്പം ദര്‍ഗ്ഗ സന്ദര്‍ശിക്കാനെത്തിയ പതിനഞ്ചുകാരിയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയില്‍ കുമ്പള പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടകയിലെ മടിക്കേരിക്കു സമീപത്തെ പെണ്‍കുട്ടിയാണ് പരാതിക്കാരി. മാതാപിതാക്കള്‍ക്കൊപ്പം കാസര്‍കോട് ജില്ലയിലെ വിവിധ ദര്‍ഗകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. യാത്രക്കിടയില്‍ കുമ്പളയില്‍ എത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നും ശുചിമുറിക്കു സമീപത്ത് വെച്ച് ഒരാള്‍ തന്റെ അരക്കെട്ട് പിടിച്ച് ശരീരത്തോട് ചേര്‍ത്തുവെന്നും പരാതിയില്‍ പറയുന്നു. യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടായെന്നും പഠനത്തില്‍ പിന്നോക്കം പോയെന്നും പരാതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് കുമ്പളയില്‍ വെച്ച് പെണ്‍കുട്ടിക്ക് ഉണ്ടായ ദുരനുഭവം പുറത്തുവന്നത്. എന്നാല്‍ ഹോട്ടല്‍ ഏതെന്നു വ്യക്തമായി പറയാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. കൗണ്‍സിലിംഗിലൂടെ ലഭിച്ച വിവരത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുമ്പളയില്‍ എത്തി പൊലീസിനെ ബന്ധപ്പെട്ടിരുന്നു. ഹോട്ടല്‍ ഏതെന്നു അറിയാത്തതിനാല്‍ തുടര്‍ നടപടികളിലേക്കു പോകാന്‍ പൊലീസിനു കഴിഞ്ഞില്ല.
സംഭവം സംബന്ധിച്ച് പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയില്‍ നിന്നു കന്നഡ അധ്യാപികയുടെ സഹായത്തോടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ പ്രകാരം കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page