ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഷഹര്‍ബാനക്കൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ സ്വദേശിനി സൂര്യയുടെ മൃതദേഹം ഇനിയും കണ്ടെത്തായില്ല.
ബുധനാഴ്ച സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ എത്തിയ ഇവർ പുഴക്കരയിൽനിന്നു മൊബൈലിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയിൽ ഇറങ്ങി. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും വിലക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു.
ഒരാൾ പുഴയിൽ മീൻ പിടിക്കുന്നവരുടെ വലയിൽ പെട്ടെങ്കിലും വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്നു പുറത്തുപോയെന്നു പറയുന്നു. അഗ്നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവർമാർ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
![](https://mlozaudj56ft.i.optimole.com/w:622/h:349/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/rain.jpg)