ഹൈമാസ് ലൈറ്റ് അഴിമതി; രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്; പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു

കാസര്‍കോട്: ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചതിലൂടെ 2.36 കോടി രൂപ തട്ടിയെടുത്തുവെന്ന ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് മാതോത്തുള്ള വീട്ടിലേക്ക് വെള്ളിയാഴ്ച നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് എം.പി.യുടെ വീടിന് മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു.
ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതിലൂടെ ഉണ്ണിത്താന്‍ 2.36 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ബാലകൃഷ്ണന്‍ പെരിയയാണ് ആരോപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയോട് പ്രതികരിക്കുന്നതിനിടയിലാണ് എം.പി.ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഓരോ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമ്പോഴും കമ്മീഷനായി ഓരോ ലക്ഷം രൂപ വാങ്ങിയെന്നും ഇതുവഴി ഉണ്ണിത്താന്‍ 2.36 കോടി രൂപ ഉണ്ടാക്കിയെന്നുമാണ് ബാലകൃഷ്ണന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം ഗുരുതരമാണെന്നും ഇതേ കുറിച്ച് ആന്വേഷിക്കണമെന്നുള്ള ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നതിനിടയിലാണ് ഡി.വൈ.എഫ്.ഐ എം.പി.യുടെ പദ്ധതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page