കാസർകോട് : കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച രഞ്ജിത്തിനും കുഞ്ഞി കേളുവിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാസർകോട് ജില്ലയിൽ എത്തിച്ചത്. ജില്ലാ അതിർത്തിയായ ആണൂരിൽ വച്ച് സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് കേളുവിൻ്റെ മൃതദേഹം കാലിക്കടവിൽ എം. രാജഗോപാലൻ, സബ്കളക്ടർ സൂഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എം.മായ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ തുടങ്ങിയവരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. പിന്നെ കാലിക്കടവിൽ പൊതു ദർശനം. ജന്മനാട്ടിലെ ആയിരങ്ങളാണ് കേളുവിനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തിയത്. പിന്നീട് തൃക്കരിപ്പൂർ ഇളംമ്പച്ചിയിലെ തെക്കുംപാട് വായനശാലയിൽ പൊതുദർശനത്തിന് വച്ചു. വസതിയിലും എത്തിച്ചു. വൻജനാവലിയാണ് ഇവിടെ കാണാനായത്. മൃതദേഹം പത്തരയോടെ ആണൂരിലെ സമുദായ ശ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചു.
രാത്രി 9 മണിയോടെയാണ്
കാസർകോട് ചെർക്കള കുണ്ടടുക്കത്തെ രഞ്ജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
വീട്ടിൽ എത്തിച്ച രഞ്ജിത്തിൻ്റെ മൃതദേഹത്തിൽ എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ, ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി, ജില്ലാ പ്രസിഡണ്ട് രതീഷ് തന്ത്രി കുണ്ടാർ തുടങ്ങിയവരും രാഷ്ട്രീയ നേതാക്കളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളേനൂറുകണക്കിനാളുകളും അന്ത്യാഞ്ജലിയർപ്പിച്ചു. രാത്രി 10 മണിയോടെ വീട്ടിൽ വളപ്പിൽ സംസ്കാരം നടത്തി.