‘നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രം’; നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

യുവ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നാണ് ഒമര്‍ ലുലു ഹൈക്കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാലല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ 6 ലേക്ക് മാറ്റി. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ പലസ്ഥലത്തുകൊണ്ടുപോയി തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായാണ് ഒമര്‍ ലുലു നേരത്തെ വിശദീകരിച്ചത്. ഇപ്പോള്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍ ലുലു പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page