കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിലെ ലൈംഗികാതിക്രമം; പെരിയ കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ ഇഫ്തികർ അഹമ്മദിനെ സസ്പെൻഡ് ചെയ്തു

കാസര്‍കോട്: കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ച് മലപ്പുറം സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പെരിയ കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ ഇഫ്തികര്‍ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മേയ് 13ന് കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വേവ്പൂളില്‍ വെച്ചാണ് കുടുംബത്തോടൊപ്പം എത്തിയ 22കാരി ഡോ. ഇഫ്തികര്‍ അഹമ്മദില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കുടുംബത്തോടൊപ്പമെത്തിയതായിരുന്നു ഡോ. ഇഫ്തികര്‍ അഹമ്മദും. വാട്ടര്‍തീം പാര്‍ക്കിലെ കൃത്രിമ തിരമാലയില്‍ കളിക്കുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചതായാണ് പരാതി.
അതിക്രമം നേരിട്ട ഉടനെ വേവ്പൂളില്‍ നിന്നും കരക്ക് കയറിയ യുവതി തളിപറമ്പ് പൊലീസില്‍ ഫോണ്‍ മുഖേന പരാതി അറിയിച്ചിരുന്നു. പൊലീസ് എത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം ഇഫ്തികറിനെ അറസ്റ്റ് ചെയ്യുകയും തളിപറമ്പ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇപ്പോള്‍ റിമാന്‍ഡിലാണ് ഈ അധ്യാപകന്‍. റിമാന്‍ഡ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു തീരുമാനമുണ്ടാകുന്നതുവരെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ്-താരതമ്യപഠനം വകുപ്പ് അസി. പ്രൊഫസറാണ് ഇഫ്തികര്‍. പഴയങ്ങാടി എരിപുരം സ്വദേശിയാണ്.
ഡോ. ബി ഇഫ്തികര്‍ അഹമ്മദിനെതിരേ മുന്‍പും പരാതികളുണ്ടായിരുന്നു. മാസങ്ങള്‍ മുന്‍പ് വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് ബേക്കല്‍ പൊലീസ് ഇഫ്തികറിനെതിരേ കേസെടുത്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഇയാളെ അടുത്തിടെയാണ് തിരിച്ചെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page