സാധനങ്ങൾ വാങ്ങാൻ വന്ന എട്ടു വയസ്സുകാരിയെ കടയ്ക്ക് അകത്ത് കയറ്റി പീഡിപ്പിച്ചു; കച്ചവടക്കാരനായ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ആറു വർഷം തടവിനും 25,000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം.
കാസർകോട് ജില്ലയിലെ കരിവേടകം ഗ്രാമത്തിൽ അലിൻതാഴെ ഹൗസിൽ ബി.ഗോവിന്ദൻ എന്ന ഗോപി( 52 )യെയാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശിക്ഷിച്ചത്. 2019ൽ കുട്ടിക്ക്‌ 8 വയസ്സ് പ്രായമുള്ളപ്പോൾ ഒരു ദിവസം വൈകുന്നേരം പ്രതിയുടെ കടയിൽ സാധനം വാങ്ങാൻ പോയസമയത്ത്‌ പ്രതി കടയുടെ അകത്തേക്ക് കുട്ടിയെ വിളിച്ചുവരുത്തി സ്റ്റൂളിൽ ഇരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് ശിക്ഷിച്ചത്. ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന എം ഗംഗാധരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page