തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാൻ്റെ നിർദ്ദേശപ്രകാരമാണിത്. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം, ഇന്ന് പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ട്. ജില്ലയിൽ സാധാരണയേക്കാൾ നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. 40 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ജില്ലയിലെ ഉയർന്ന താപനില. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകൾക്കും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
