ലാഭ വിഹിതമോ മുടക്കുമുതലോ നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ആണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഉത്തരവ്.
നാല്‍പതു ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നാണു പരാതി. അതേസമയം ആഗോളതലത്തില്‍ 220 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ മുഖേനയും ചിത്രം ഇരുപതു കൊടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നിര്‍മാതാക്കള്‍ യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നും 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കു കോടതി നോട്ടീസ് അയച്ചു. ഹര്‍ജിഭാഗത്തിനു വേണ്ടി അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ ഹാജരായി.
മലയാള സിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മല്‍ ബോയ്‌സ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page