വിത്തു മുതല്‍ വിത്തു വരെ; വയലുകള്‍ വീണ്ടെടുക്കാന്‍ കൊടക്കാട് ബാങ്ക്

കാസര്‍കോട്: ചോര കിനിയുന്ന ഒട്ടേറെ സമര ചരിത്രങ്ങള്‍ക്ക് സാക്ഷിയായ കൊടക്കാട് ഗ്രാമത്തിലെ നെല്‍വയലുകളെ പൂര്‍ണ്ണമായും കൃഷിയിലേക്ക് കൊണ്ടുവരാന്‍ കൊടക്കാട് ബാങ്കിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. കൊടക്കാട്, പാടിക്കില്‍, പുത്തിലോട്ട് , ആനിക്കാടി എന്നീ നാലുപാടശേഖരങ്ങളില്‍ പരമാവധി ഇരിപ്പൂ കൃഷി സാധ്യമാകുന്ന വിധത്തില്‍ ജനകീയ ഇടപെടലിലൂടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ഇതിനായി കര്‍ഷകരും, സാങ്കേതികവിദഗ്ദ്ധരും, ബാങ്ക് ഭരണസമിതി അംഗങ്ങളും, ജീവനക്കാരുടെ പ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം കൊടക്കാട് ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ നടന്നു. പരമാവധി യന്ത്രവല്‍ക്കരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശാസ്ത്രീയ കൃഷിരീതിയിലൂടെ അത്യുല്പാദന ശേഷിയുള്ള വിത്തുകള്‍ ലഭ്യമാക്കിക്കൊണ്ട് നെല്‍കൃഷി ലാഭകരമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. വിത്തുകള്‍ക്കുപുറമെ -നിലമുഴുന്നതിനുള്ള ട്രാക്റ്റര്‍, ടില്ലര്‍, നടീല്‍ യന്ത്രങ്ങള്‍, കൊയ്ത്ത് യന്ത്രം ഇവ യഥാസമയം കൃഷിക്കാര്‍ക്കു ലഭ്യമാക്കുകയും, വയലില്‍ പണിയെടുക്കാന്‍ സന്നദ്ധതയുള്ള തൊഴിലാളികളെ ചേര്‍ത്ത് ലേബര്‍ ബാങ്ക് ഉണ്ടാക്കുകയും ചെയ്യും. ആനിക്കാടി പാടശേഖരത്തില കര്‍ഷകരുടെ യോഗം ഏപ്രില്‍ 3 ന് വൈകുന്നേരം ആനിക്കാടി ക്ഷീര സംഘം ഓഫീസ് പരിസത്തും കൊടക്കാട് പാടശേഖരത്തിലെ കൃഷിക്കാരുടെയോഗം 4 ന് വൈകുന്നേരം 4.30 ന് കൊടക്കാട് നായനാര്‍ ലൈബ്രറി ഓഡിറ്റോറിയത്തിലും നടക്കും. വെള്ളച്ചാലില്‍ ചേര്‍ന്ന സംഘകൃഷി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ രവീന്ദ്രന്‍ കൊടക്കാട് അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. ചന്ദ്രന്‍
സെക്രട്ടറി കെ.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page