ഓണ്‍ലൈന്‍ ഗെയിമിലൂടെ ലക്ഷങ്ങളുടെ കടം; ബാധ്യത തീര്‍ക്കാന്‍ വഴി കണ്ടത് മാതാവിനെ കൊലപ്പെടുത്തല്‍; ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ മകന്‍ പിടിയിലായി

ഓണ്‍ലൈന്‍ ഗെയിമിലൂടെ ലക്ഷങ്ങളുടെ കടം ഉണ്ടായ യുവാവ് അത് തീര്‍ക്കാന്‍ വഴി കണ്ടത് മാതാവിന്റെ വധം. 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ അഴിക്കുള്ളിലായി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. സുപീ എന്ന ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ ഗെയിമുകള്‍ കളിച്ച് യുവാവ് അതിന് അടിമയായി മാറിയിരുന്നു. കളികളില്‍ നിന്ന് നിരന്തരം നഷ്ടമുണ്ടായി. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കടം വന്നത്. ഈ കടം എങ്ങനെ വീട്ടുമെന്ന ചോദ്യമാണ് അമ്മയെ കൊല്ലാമെന്ന ക്രൂരമായ പദ്ധതിയിലേക്ക് യുവാവിനെ എത്തിച്ചത്. അങ്ങനെയാണ് ഇന്‍ഷൂറന്‍സ് തുകയെ കുറിച്ച് ചിന്തിച്ചത്. ഒരു ബന്ധുവിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച് വിറ്റതായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം. പണം ഉപയോഗിച്ച് മാതാപിതാക്കള്‍ രണ്ട് പേര്‍ക്കും 50 ലക്ഷം രൂപ വീതമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങി. അടുത്ത ദിവസം അമ്മയെ കൊല്ലാനുള്ള പദ്ധതിആരംഭിച്ചു. അച്ഛന്‍ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. മൃതദേഹം ചാക്കിലാക്കി ട്രാക്ടറില്‍ കയറ്റി യമുനാ തീരത്തേക്ക് ഓടിച്ചുപോയി. നദിയില്‍ മൃതദേഹം ഉപേക്ഷിച്ചു. ചിത്രകൂട്ട് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരിക്കുകയായിരുന്ന അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ആരെയും കാണാതായതോടെ അന്വേഷണം തുടങ്ങി. തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ പോയി അന്വേഷിച്ചെങ്കിലും അവരാരും കണ്ടില്ലെന്ന് മറുപടി നല്‍കി. എന്നാല്‍ മകന്‍ ഹിമാന്‍ഷു നദിയുടെ സമീപം ട്രാക്ടറുമായി നില്‍ക്കുന്നത് കണ്ടുവെന്ന് അയല്‍വാസി അറിയിച്ചു. സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി യുവാവിനെ ചോദ്യം ചെയ്തതോടെ സത്യാവസ്ഥ പുറത്തുവന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കടം വീട്ടാന്‍ അമ്മയെ കൊന്നതാണെന്ന ഞെട്ടിക്കുന്ന സത്യം ഇയാള്‍ തുറന്നുപറഞ്ഞു. നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page