മാനന്തവാടി:മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത ബേലൂർ മഗ്ന (മോഴ)യെ പിടികൂടാനുള്ള ദൗത്യം നാലാം ദിനത്തില്‍. ആന മണ്ണുണ്ടി മേഖലയിലാണുള്ളത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങി.
ജനവാസമേഖലയ്ക്ക് അടുത്ത് നിലയുറപ്പിച്ചതും കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് കടക്കാത്തതുമാണ് മയക്കുവെടി വയ്ക്കുന്നതിന് പ്രധാന തടസ്സം. നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മേഖലയിൽ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.