മുംബൈ: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇസ്ലാമിക മത പ്രഭാഷകൻ മുഫ്തി സല്മാന് അസ്ഹരിയെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വെച്ചാണ് സൽമാൻ അസ്ഹരിയെ പൊലീസ് പിടികൂടിയത്. ഇപ്പോൾ ഗാഡ്കോപ്പർ സ്റ്റേഷനിൽ എത്തിച്ച സൽമാനെ ചോദ്യം ചെയ്തുവരികയാണ്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
ജനുവരി 31ന് ജുനഗഡ് സ്റ്റേഷനു സമീപമുള്ള മൈതാനത്താണ് അസ്ഹരി വിവാദ പ്രസംഗം നടത്തിയത്. അസ്ഹരിയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പ്രചരിപ്പിച്ച രണ്ട് പേരെ ശനിയാഴ്ച ജുനഗഡ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഘാടകരായ മുഹമ്മദ് യൂസഫ് മാലിക്ക്, അസിം ഹബീബ് എന്നിവര്‍ക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. അസ്ഹരിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. സ്ഥലത്ത് കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തി.