ന്യൂഡൽഹി:ന്യൂഡല്‍ഹി അസിസ്റ്റന്റ് കമ്മിഷണർ യശ്‌പാല്‍ സിങ്ങിന്റെ മകനെ സുഹൃത്തുക്കള്‍ ചേർന്ന് കൊലപ്പെടുത്തി കനാലില്‍ തള്ളി.ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ അഭിഷേക് എന്നയാളെ പൊലിസ് പിടികൂടി. മറ്റൊരു പ്രതിയായ വികാസ് ഭരത്വാജിനായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിനായി സുഹൃത്തുക്കളുമായി ഹരിയാനയിലേക്ക് പോയ ലക്ഷ്യ ചൗഹാനെ കാണാതായിരുന്നു. തുടർന്ന് പിതാവ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ശുചിമുറി ആവശ്യത്തിനായി സുഹൃത്തുക്കള്‍ കാര്‍ പാനിപ്പത്ത് മുനക് കനാലിനു സമീപത്തായി കാര്‍ നിര്‍ത്തി. കാറില്‍നിന്ന് ഇറങ്ങിയ ഉടനെ ലക്ഷ്യയെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തില്‍ ലക്ഷ്യ മരണപ്പെട്ടെന്ന് മനസിലായതോടെ മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു.
ഡല്‍ഹി തീസ് ഹസാരി കോടതിയിലെ അഭിഭാഷകനായിരുന്നു കൊല്ലപ്പെട്ട ലക്ഷ്യ. ഇതേ കോടതിയിലെ ക്ലാർക്കാണ് പ്രതിയായ വികാസ് ഭരത്വാജ്. വികാസില്‍ നിന്നും ലക്ഷ്യ പണം കടം വാങ്ങിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാത്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.