ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട ആപ്പ് വഴി കൃത്രിമം കാണിച്ച് വൃദ്ധ ദമ്പതികളില്‍ നിന്ന് സൈബർ തട്ടിപ്പ് സംഘം 6.5 ലക്ഷം രൂപ തട്ടിയെടുത്തു. വീട്ടിലെ അടുപ്പില്‍ പാചക വാതക ചോർച്ച സംശയിച്ച് ഗൂഗിളിൽ നിന്ന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പറില്‍ സമീപിച്ച ദമ്പതികളെ സൈബർ തട്ടിപ്പ് സംഘം പറ്റിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ യെരവാഡയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളാണ് പോലീസില്‍ കേസ് രജിസ്റ്റർ ചെയ്തത്. ഗൂഗിളിൽ നിന്ന് കണ്ടെത്തിയ ഒരു നമ്പറില്‍ വിളിച്ച ദമ്പതികള്‍ ഗ്യാസ് കമ്പനിയുടെ എക്സിക്യൂട്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുമായി സംസാരിച്ചു. ആ വ്യക്തി ദമ്പതികളോട് ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത് പരാതി സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എക്സിക്യൂട്ടീവിന്റെ നിർദ്ദേശപ്രകാരം ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഫോണിൽ ലഭിച്ച OTP യും അവര്‍ പങ്കിട്ടു.
സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപേക്ഷയിൽ പൂരിപ്പിച്ച് പങ്കുവെച്ച മിനിറ്റുകൾക്കുള്ളിൽ ദമ്പതികളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 6.5 ലക്ഷം രൂപ നഷ്ടമാവുകയായിരുന്നു.
ഇലക്ട്രിസിറ്റി ബില്ലടയ്ക്കാന്‍, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾക്കുള്ള ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഇരകളെ സാമ്പത്തികമായി പറ്റിക്കുന്ന പല സൈബർ കുറ്റകൃത്യങ്ങളും സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മൊബൈൽ ആപ്പുകള്‍ ഡൗൺലോഡ് ചെയ്യുമ്പോഴും ഇൻസ്റ്റാൾ ചെയ്യുമ്പോഴും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.