കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. വിദേശത്ത് നിന്നെത്തിയ 4 പേരിൽ നിന്നായി 3630 ഗ്രാം സ്വർണ്ണം പിടികൂടി. ഏകദേശം 2 കോടി 18 ലക്ഷം മതിക്കുന്നതാണ് പിടികൂടിയ സ്വർണം. ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന കൊടിയത്തൂരിലെ നസീറുദ്ധീൻ പരിയാരത്ത് (35) എന്ന യാത്രക്കാരനിൽ നിന്ന് 1164 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സ്യൂളുകൾ പിടികൂടി. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ വടകര സ്വദേശി മുഹമ്മദ് യാസീൻ ബിൻ യൂസഫിനെ (25) വിശദമായി പരിശോധിച്ചതിൽ നിന്നും ഇയാളുടെ ട്രോളി ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മിശ്രിതം ഒട്ടിച്ച അഞ്ച് വസ്ത്രങ്ങൾ കണ്ടെടുത്തു. 2000 ഗ്രാം തൂക്കമുള്ളതാണ് സ്വർണ്ണ സംയുക്തം ഒട്ടിച്ച അഞ്ച് തുണിത്തരങ്ങൾ. ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ പാണ്ടിക്കാട് സ്വദേശി ഷബീർ (24) എന്ന യാത്രക്കാരനിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 426 ഗ്രാം തൂക്കമുള്ള 2 സ്വർണ ക്യാപ്സൂളുകൾ കണ്ടെടുത്തു.ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കരുളായിയിലെ റഷീദ് (44)എന്ന യാത്രക്കാരനിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1062 ഗ്രാം തൂക്കമുള്ള 3 സ്വർണ ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. 995 ഗ്രാം സ്വർണ്ണത്തിന് വിപണി മൂല്യം 60,54,575/- രൂപ വരും.ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൻ്റെ സീറ്റിന് താഴെയുള്ള ലൈഫ് ജാക്കറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച 559 ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റ് സ്വർണ്ണ സംയുക്തം കണ്ടെടുത്തു. 468 ഗ്രാം തൂക്കമുള്ള സ്വർണത്തിന് ഏകദേശം 28,47,780/- മൂല്യം കണക്കാക്കുന്നു.4 പേർക്ക് എതിരെയും കേസ്സെടുത്തതായി എയർ കസ്റ്റംസ് അറിയിച്ചു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)