വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള സമയപരിധി രണ്ട് ആഴ്ച കൂടി നീട്ടി വച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വെളിപ്പെടുത്തി. പാകിസ്ഥാൻ മുന്നോട്ടുവച്ച നിർദ്ദേശത്തെത്തുടർന്നാണിതെന്നു ട്രംപ് പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.ഇറാനിൽ വെടിനിർത്തൽ രണ്ട് ആഴ്ചത്തേക്ക് നടപ്പാക്കാൻ സമ്മതിച്ചതായി ട്രംപ് ചൊവ്വാഴ്ച അറിയിച്ചു. ഈ കാലയളവിൽ ഇറാനെതിരായ ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും നിർത്തിവെക്കും. ഇത് ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയായതായും, ഇറാനുമായി ദീർഘകാല സമാധാന കരാറിലേക്ക് നീങ്ങുന്ന ചർച്ചകളിൽ പുരോഗതി ഉണ്ടെന്നും ട്രംപ് പറഞ്ഞു. പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണമെന്ന നിബന്ധനയും ഈ വെടിനിർത്തലിനോടൊപ്പം മുന്നോട്ടുവച്ചിട്ടുണ്ട്. ട്രംപ് നിശ്ചയിച്ചിരുന്ന സമയപരിധിക്ക് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രഖ്യാപനം വന്നത്.പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ലോകത്തിന് വലിയ ആശ്വാസമാണ് . അമേരിക്ക, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പാകിസ്ഥാൻ മധ്യസ്ഥന്റെ പങ്കാണ് വഹിക്കുന്നത്.







