പി പി ചെറിയാൻ
ലോസ് ഏഞ്ചൽസ് :കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. ഇവരുടെ ഗ്രീൻ കാർഡ് റദ്ദാക്കിയതായും രാജ്യം വിടാൻ ഉത്തരവിട്ടതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
ഖാസിം സുലൈമാനിയുടെ അനന്തരവൾ ഹമീദ സുലൈമാനി അഫ്ഷറും മകളുമാണ് ലോസ് ഏഞ്ചൽസിൽ പിടിയിലായത്.
ഇവർ ഇറാനിയൻ ഭരണകൂടത്തെ അനുകൂലിക്കുന്നവരാണെന്നും അമേരിക്കയെ ‘മഹാ സാത്താൻ’ എന്ന് വിശേഷിപ്പിച്ച് ആക്രമണങ്ങളെ ആഘോഷിച്ചവരാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
അമേരിക്കൻ വിരുദ്ധ ഭീകര ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്നവർക്ക് യുഎസിൽ അഭയം നൽകില്ലെന്ന് റൂബിയോ എക്സിലൂടെ അറിയിച്ചു.
ഹമീദയുടെ ഭർത്താവിന് യുഎസിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തി. കൂടാതെ, മുൻ ഇറാനിയൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ മകളുടെയും ഭർത്താവിന്റെ വിസയും നേരത്തെ റദ്ദാക്കിയിരുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ശത്രു രാജ്യങ്ങളുമായി ബന്ധമുള്ളവർക്കെതിരെ ട്രംപ് ഭരണകൂടം കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. 2020-ലാണ് യുഎസ് ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്







