കാസര്‍കോട്: നവോത്ഥാനത്തിന്റെ ശംഖൊലികളാണ് മലയാളത്തിലെ മികച്ച കഥകളെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. എഴുത്തുകാരുടെ പ്രതിബദ്ധത ഇന്നും സമൂഹം ആവശ്യപ്പെടുന്നുണ്ട്. എഴുത്തുകാര്‍ക്ക് സമൂഹത്തോട് വലിയ പ്രതിബദ്ധതയുണ്ട്. ഉപഭോഗ സംസ്‌കൃതി സൃഷ്ടിക്കുന്ന അത്യാഗ്രഹങ്ങളുടെ അടിമകളായി മനുഷ്യര്‍ ഇപ്പോഴും തുടരുന്നു. വിപണിയുടെ സ്വാധീനത്തില്‍ നിന്നു വിടുതല്‍ നേടാനുള്ള ശക്തി മലയാള കഥകളിലുണ്ട്-അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതി, മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, മൈത്രി പകല്‍വീട് ഗ്രന്ഥാലയം എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചെറുകഥാ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പ് ഡയറക്ടര്‍ അംബികാസുതന്‍ മാങ്ങാട് ആധ്യക്ഷം വഹിച്ചു. മോഹനന്‍ മാങ്ങാട്, മണികണ്ഠന്‍ മാങ്ങാട്, പി.വി ഷാജി കുമാര്‍, മൃദുല്‍ വി.എം, അര്‍ജ്ജുന്‍ കെ.പി, പത്മനാഭന്‍ ബ്ലാത്തൂര്‍, വി.വി. പ്രഭാകരന്‍, പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍, സോമന്‍ കടലൂര്‍, സരസ്വതി മാങ്ങാട്, സുരേഷ് ബാബു മാങ്ങാട്, ആര്യശ്രീ എം, ശരത് എ, രാമകൃഷ്ണന്‍ ബാര, ലേഖ കെ.പി, സത്യഭാമ സംസാരിച്ചു.







