കാസര്‍കോട്: ഏക മകന്റെ വേർപാടിൽ മനം നൊന്ത് ജീവനൊടുക്കിയ വേണുഗോപാലനും ഭാര്യ സ്മിതയ്ക്കും നാടിന്റെ കണ്ണീര്‍ കുതിർന്ന യാത്രാമൊഴി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പൊയ്‌നാച്ചി, പറമ്പ്, കൈരളി നഗറിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ഒരു നോക്കു കാണാന്‍ നൂറുകണക്കിനു പേരാണ് എത്തിയത്.
വേണു ഗോപാലന്റെയും ഭാര്യയുടെയും അന്ത്യാഭിലാഷപ്രകാരം ഏക മകന്‍ ശിവനന്ദിനെ സംസ്‌ക്കരിച്ച മണ്ണിനരികിലാണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്.

വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും ഇരുനില വീടിന്റെ
സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്. ഡിസംബർ 29 ന് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ റാപ്പര്‍ വേടന്റെ ഗാനമേള കേള്‍ക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയ സമയത്താണ് ഇവരുടെ ഏക മകനായ ശിവനന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചത്. ആ സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്ന വേണു ഗോപാലനും ഭാര്യ സ്മിതയും പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നില്ല. ഇരുവര്‍ക്കും താങ്ങായി ബന്ധുക്കള്‍ മാറിമാറി കൂടെ താമസിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.
ഇരുവരും വെവ്വേറെ കത്തെഴുതി വച്ച ശേഷമാണ് ജീവനൊടുക്കിയത്. ‘മകന്‍ ഇല്ലാതെ തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. മകനെ അടക്കം ചെയ്തതിനു സമീപത്തു തന്നെ തങ്ങളെയും അടക്കം ചെയ്യണമെന്നാ’ണ് കത്തില്‍ പറഞ്ഞിരുന്നത്. അതു പ്രകാരമാണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്.






