കുമ്പള: ടാറിങ് കഴിഞ്ഞുപോയ കരാറുകാരന് പിന്നാലെ പോകാൻ ടാറിംഗ് കഴിഞ്ഞ റോഡ് തിരക്കു കൂട്ടുന്നെന്നു നാട്ടുകാർ പരിഭ്രമിക്കുന്നു. കുമ്പള -മാട്ടംകുഴി റോഡിലെ 400 മീറ്റർ റോഡാണ് പണി കഴിഞ്ഞു പോയ കരാറുകാരനൊപ്പം പോകാൻ തിരക്കാക്കുന്നതെന്നു നാട്ടുകാർ ചുണ്ടിക്കാട്ടി. ടാറിംഗ് ഓയിലും ബേബി ജെല്ലിയും കൊണ്ടു ഒപ്പിച്ചു വച്ചിരുന്ന റോഡ് നാലിടത്തു കരാറുകാരനെ കാണാഞ്ഞു വിഷമിച്ചിരിക്കുകയാണെന്നും അതിൽ ചില ഭാഗങ്ങൾ കരാറു കാരനൊപ്പം സ്ഥലം വിട്ടുവെന്നും നാട്ടുകാർ പറയുന്നുണ്ട്. 5ലക്ഷം രൂപ കൊണ്ടുണ്ടാക്കിയ റോഡ് വേനൽ മഴക്ക് കരാറുകാരനെത്തേടിയോ , പഞ്ചായത്ത് – മരാമത്ത് ആളുകൾക്കൊപ്പമോ ഒഴുകിയെത്താനുള്ള ഒരുക്കത്തിലാണെന്നും സംസാരമുണ്ട്. എം.സി.ഖമറുദിൻ എം.എൽ.എ. ഫണ്ടിൽ നിന്നാണ് ഈ ടാർ ചെയ്യാൻ 5 ലക്ഷം രൂപ അനുവദിച്ചിരുന്നത്. പിന്നീട് അതു യാഥാർത്യമാക്കിയെടുക്കാൻ അഞ്ചു വർഷത്തോളമായി മെമ്പർ വിവേക് ഇതിനു പിന്നാലേ നടക്കുകയായിരുന്നു. ഖജനാവിലെ പണം കീശയിലാക്കുന്ന വരെയും അതിനു കാവൽ നിൽക്കുന്നവരെയും വെറുതെ വിടരരുതെന്നു നാട്ടുകാർ വിജിലൻസിനോട് ആവശ്യപ്പെട്ടു.






