കാസർകോട് : വോട്ടർ പട്ടികയെക്കുറിച്ചു മനപ്പൂർവ്വം തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിപരാതി നൽകുന്നത് ജനപ്രാതിനിധ്യ നിയമം, 1950 ലെ സെക്ഷൻ 31 പ്രകാരം ശിക്ഷാർഹമായ കുറ്റമായി പരിഗണിച്ചു പരാതിക്കാരനായ വ്യക്തിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ മുന്നറിയിച്ചു.
കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന ശിക്ഷ ലഭിക്കുമെന്ന്ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു. :മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരത്വമില്ലെ ന്നാരോപിച്ച്മുഹമ്മദ് എന്ന വോട്ടറെ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം സമർപ്പിച്ച പരാതിയിൽ നടന്ന തെളിവെടുപ്പിൽ പരാതിക്കാരൻ ഹിയറിംഗിൽ ഹാജരായെങ്കിലും, തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരു രേഖാപരമായ തെളിവും സമർപ്പിക്കാനായില്ലെന്നും ഹിയറിംഗിൽ നടത്തിയ രേഖാപരിശോധനയും വിവരശേഖരണവും അടിസ്ഥാനമാക്കി പരാതി അസത്യവും അടിസ്ഥാനരഹിതവും ആണെന്നു കണ്ടെത്തിയതായും തിരഞ്ഞെടുപ്പ് രെജിസ്ട്രേഷൻ ഓഫീസർ അറിയിച്ചു. മുഹമ്മദിന്റെ പേര് നിലവിലെ തെരഞ്ഞെടുപ്പ് പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ഉത്തരവിട്ടു.
വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഫോം–7 പ്രകാരം എതിർപ്പ് സമർപ്പിക്കുന്നത് നിയമപരമായ അവകാശമാണെങ്കിലും,മനപ്പൂർവം വ്യാജവിവരങ്ങൾ നൽകി ജനാധിപത്യപ്രക്രിയയെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങൾ ഏതു ഭാഗത്തുനിന്നുണ്ടായാലും കടുത്ത നിയമനടപടിക്ക് വിധേയമാക്കുമെന്നു മുന്നറിയിച്ചു.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി വോട്ടർ പട്ടികയുടെ ശുദ്ധിയും കൃത്യതയും നിർണായകമാണ്. അടിസ്ഥാനരഹിതവും വ്യാജവുമായ പരാതികൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറുകയും നിയമപ്രക്രിയയിൽ സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ. അഭ്യർത്ഥിച്ചു.






