തിരുവനന്തപുരം: കല്യാണ സൽക്കാര സദ്യക്ക് പപ്പടം നൽകാതിരുന്നതിന്റെ പേരിൽ ഉണ്ടായ വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിച്ചു. ബാലരാമപുരം ഊരൂട്ടമ്പലം നിറമൺ കരയിലാണ് കല്യാണ സൽക്കാര സദ്യയ്ക്കിടയിൽ പപ്പടത്തിൻ്റെ പേരിൽ വധൂവരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കൂട്ട അടി നടന്നത് . സദ്യക്കെന്തേ പപ്പടം ഇല്ലാത്തതെന്ന നിസാര ചോദ്യം ഒരു നിമിഷംകൊണ്ട് അടിയിൽ എത്തുകയായിരുന്നു. വാക്കേറ്റം മുറുകിയതോടെ കൈയാങ്കളി തുടങ്ങി. തുടർന്നു കസേരയേറിലും കസേര കൊണ്ടുള്ള അടിയിലും എത്തി. ഇതിനിടയിൽ ഭക്ഷണത്തിന് മുന്നിലിരുന്നവർ ജീവഭയം കൊണ്ട് ചിതറി ഓടി. അതിനിടയിൽ നരുവാമൂട് പോലീസ് സ്ഥലത്തെത്തി. പരസ്പരം സംഘട്ടനത്തിൽ ഏർപ്പെട്ടവരെ ലാത്തി വീശി ഓടിക്കാൻ പോലീസ് തയ്യാറെടുക്കുന്നതിനിടയിൽ ഇരുകൂട്ടരും പോലീസിനെ സമീപിച്ച് തങ്ങൾക്ക് പരാതി ഒന്നുമില്ലെന്ന് അറിയിച്ചു. അതിനിടെ കല്യാണസദ്യക്കിട യിലെ പപ്പടത്തല്ല് സാമൂഹ്യ മാധ്യമങ്ങളിൽ പറന്നു കളിച്ചു. കല്യാണ ചടങ്ങിലെ പപ്പടത്തല്ല് കല്യാണം പോലെ സംസ്ഥാനത്തിപ്പോൾ സജീവമാവുന്നതു ആശങ്ക ഉയർത്തുന്നുണ്ട്. കോട്ടയം, ഹരിപ്പാട്, കൊല്ലം എന്നിവിടങ്ങളിൽ അടുത്തിടെ കല്യാണസദ്യകൾക്കിടയിൽ പപ്പടത്തല്ല് വൈറലായിരുന്നു. ജനങ്ങളിലിത് ആശങ്ക ഉളവാക്കുന്നുണ്ട്.







