കോഴിക്കോട് : തണുത്ത അന്തരീക്ഷത്തിനുശേഷം പെട്ടെന്നുണ്ടായ രൂക്ഷമായ ചൂടിനെ തുടർന്ന് ചിക്കൻപോക്സ് വ്യാപകമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ രോഗം ബാധിച്ചതോടെ രോഗികളുടെ എണ്ണം ഭയാനകമായി വർദ്ധിക്കുന്നുണ്ട്. പത്ത് ദിവസത്തിനുള്ളിൽ മലപ്പുറത്ത് 285 പേരെ ചിക്കൻപോക്സ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൻറെ ഇരട്ടിയിലധികം സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കോഴിക്കോട് 141 പേരും കണ്ണൂരിൽ 143 പേരും പാലക്കാട്ട് 185 പേരും ആശുപത്രിയില്‍ ഉണ്ട് . പനി, ക്ഷീണം, ശാരീരിക വേദന എന്നിവ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും രോഗം ബാധിച്ചവരുമായി അടുത്തിടപെടരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിച്ചു. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ നിർദ്ദേശിച്ചു.







