തിരുവനന്തപുരം: പത്രപ്രവർത്തനത്തിന് ധാതുക്ഷയം ബാധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയെന്ന് വിശ്വസിച്ചിരുന്ന പത്രപ്രവർത്തനത്തിന് ഇപ്പോൾ മൂല്യച്യുതി ബാധിച്ചു എന്ന് മാധ്യമപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള സ്വദേശാഭിമാനി പുരസ്കാരം വിതരണം ചെയ്തുകൊണ്ട് അദ്ദേഹം അനുസ്മരിച്ചു.നവോത്ഥാന കാലത്ത് പത്രങ്ങൾ പോരാടി തോൽപ്പിച്ച ആശാസ്യമല്ലാത്ത പ്രവണതകളെ പുതിയകാലത്ത് പത്ര പ്രവർത്തകർ വാരിപ്പുണരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് പത്രപ്രവർത്തകരും മാധ്യമരംഗവും വഴി മാറിയതിൽ അദ്ദേഹം കുണ്ഠിതപ്പെട്ടു. പത്ര പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശാഭിമാനി – കേസരി പുരസ്കാരങ്ങളും മറ്റു മാധ്യമ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു . ‘മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു ആധ്യക്ഷ്യം വഹിച്ചു.







