പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി: നിർണ്ണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ ഏകീകൃത വ്യാപാര സഖ്യം രൂപീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തെ ഇ ന്ത്യ പിന്തുണ ച്ചു. വാഷിംഗ്ടണിൽ ഫെബ്രുവരി 4 നടന്ന നിർണ്ണായക ധാതുക്കളുടെ മന്ത്രിതല യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ആഗോള വിതരണ ശൃംഖല ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് വലിയ അപകടമാണെന്നും ഇത് ഒഴിവാക്കാൻ രാജ്യങ്ങൾ തമ്മിൽ ഏകോപിതമായ സഹകരണം വേണമെന്നും ജയശങ്കർ പറഞ്ഞു.
ആധുനിക സമ്പദ്‌വ്യവസ്ഥയിൽ എണ്ണയും വാതകവും പോലെ പ്രധാനമാണ് ഈ ധാതുക്കളെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. സമാന ചിന്താഗതിയുള്ള രാജ്യങ്ങൾ ചേർന്ന് ഒരു ‘ട്രേഡിംഗ് ബ്ലോക്ക്’ രൂപീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഏകോപിത വ്യാപാര ചട്ടക്കൂടിനായി പ്രവർത്തിക്കാൻ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെട്ടു.
സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾക്ക് ആവശ്യമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം.
ദേശീയ സുരക്ഷയ്ക്കും സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കും ഈ മേഖലയിലെ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് യോഗത്തിൽ പങ്കെടുത്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി








