മുംബൈ: വിമാനാപകടത്തെ തുടർന്ന് കഴിഞ്ഞദിവസം അന്തരിച്ച മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പ്രവാറിനു പകരം അദ്ദേഹത്തിൻറെ ഭാര്യ സുനേത്ര പവാർ ശനിയാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തു ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഭർത്താവ് മരിച്ചതിന്റെ മൂന്നാം ദിവസമാണ് ഭാര്യ അദ്ദേഹം വഹിച്ചിരുന്ന ഉപ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ പ്രഥമ വനിത ഉപ മുഖ്യമന്ത്രിയാണ് സുനേത്ര പവാർ . പാർട്ടി നേതാക്കന്മാർ സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. മാത്രമല്ല, സത്യപ്രതിജ്ഞ വിവരം അജിത് പവാറിന്റെ അമ്മാവനും രാഷ്ട്രീയ ഗുരുവുമായ ശരത് പാവാറിനെ അറിയിച്ചില്ലെന്ന ആക്ഷേപവും ഉടലെടുത്തിട്ടുണ്ട്. അജിത്ത് പവർ മരിക്കുന്നതിനുമുമ്പ് എൻസിപി ഗ്രൂപ്പുകൾ ഒന്നിക്കുന്നതിനെ കുറിച്ച് ഏകദേശ ധാരണയായിരുന്നു. ഇരുപാർട്ടികളുടെയും ലയനം ഫെബ്രുവരി 12ന് നടത്താനും ധാരണയായിരുന്നു. ലയനം യാഥാർത്ഥ്യമാകുമ്പോൾ എൻസിപിയെ ശരത് പവാർ റാഞ്ചിയേക്കുമോ എന്ന ആശങ്കയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ശരദ് പവാറിനെ അറിയിക്കാതിരുന്നതിന്റെ പ്രധാന കാരണമെന്ന് സൂചനയുണ്ട്. മാത്രമല്ല, അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനും ഒന്നിക്കുന്ന എൻസിപിയുടെ പ്രസിഡന്റായി സുനേത്രയെ നിയോഗിക്കാനും ഇപ്പോഴത്തെ നീക്കം ലക്ഷ്യമാക്കുന്നുണ്ടെന്നും സംസാരമുണ്ട്. ഇരുപാർട്ടികളും തമ്മിലുള്ള ലയനം യാഥാർത്ഥ്യമായാൽ ബിജെപിയുമായുള്ള ബന്ധം തുടരാൻ ആവില്ലെന്ന് ശരത് പവാർ നേരത്തെ മുന്നറിയിച്ചിരുന്നു. അങ്ങനെ ആയാൽ അജിത് പവാറിന്റെ എൻസിപിക്ക് ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയിൽ നിന്ന് മാറേണ്ടിവരും. അതു അജിത് പവാറിനൊപ്പം നിന്ന നേതാക്കന്മാർക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നു ആശങ്കയുണ്ട്. അജിത് പവാറിനൊപ്പം നിന്ന നേതാക്കന്മാർ നിരവധി കേസുകളിൽ പ്രതികളാണ്. ഭരണം കൈവിട്ടാൽ അവർക്ക് രാഷ്ട്രീയം തന്നെ മതിയാക്കേണ്ട സ്ഥിതി ഉണ്ടാവുമെന്ന് ഭീതിയുണ്ട് .മാത്രമല്ല, ലയനത്തിനുശേഷം സുനേത്ര എൻ സി പി പ്രസിഡണ്ടായില്ലെങ്കിൽ ഒന്നാവുന്ന പാർട്ടി അജിത് പവാറിനൊപ്പം നിന്നവരെ പാർട്ടി ഭാരവാഹി സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തുമെന്ന ഭീതിയുമുണ്ട് .ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ സുനേത്രയുടെ അധികാരസ്ഥാനാരോഹണം അനിവാര്യമാണെന്ന കണക്ക് കൂട്ടലും ഭർത്താവു മരിച്ചതിന്റെ മൂന്നാം ദിവസം സുനേത്ര അധികാരമേറ്റെടുത്തതിനു പിന്നിലുണ്ടെന്നു സംസാരമുണ്ട്.







