യുവതിയെ പീഡിപ്പിച്ച ശേഷം തൂക്കിക്കൊന്ന കേസ്: പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

പത്തനംതിട്ട:യുവതിയെ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കോട്ടാങ്ങല്‍, പുളിമൂട്ടില്‍ നസീറി (46)നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പ്രസ്താവിക്കും.
മല്ലപ്പള്ളി ,കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ, കണയങ്കല്‍ വീട്ടില്‍ ടിഞ്ചു (26)വാണ് കൊല്ലപ്പെട്ടത്. കൊലപാതകം, ലൈംഗിക അതിക്രമം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ആണ്‍ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ചിഞ്ചു. ഇതിനിടയിൽ മരക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ ശേഷം യുവതിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2019 ഡിസംബര്‍ 15ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആണ്‍ സുഹൃത്ത് ടിജിന്‍ ജോസഫി (37)നെയാണ് പൊലിസ് ആദ്യം സംശയിച്ചിരുന്നത്. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ടിജിനെ അന്നത്തെ പെരുമ്പെട്ടി എസ് ഐ ഷെരീഫ് ക്രൂരമായി മര്‍ദ്ദിച്ചത് വിവാദമാവുകയും ഇതു സംബന്ധിച്ച് എസ് ഐയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ ജില്ലാ ക്രൈം ബ്രാഞ്ചിനെ സഹായിച്ചത്. മൃതദേഹത്തില്‍ 53 മുറിവുകള്‍ ഉള്ളതായും ക്രൂരമായ പീഡനത്തിനു ഇരയായെന്നുo പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. യുവതിയുടെ നഖത്തിനിടയില്‍ നിന്നും ലഭിച്ച രക്തക്കറ ഉള്‍പ്പെടെയുള്ള തെളിവുകളും കേസ് അന്വേഷണത്തിനു നിര്‍ണ്ണായകമായി. ഫോറന്‍സിക് പരിശോധനയില്‍ രക്തം നസീറിന്റേതാണെന്നു സ്ഥിരീകരിച്ചതോടെയാണ് നസീറിനെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം നസീര്‍ , മരം നോക്കാനായി ചിഞ്ചുവിന്റെ വീട്ടിൽ എത്തിയിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഇല്ലെന്നു മനസ്സിലാക്കിയ നസീർ
അടുക്കള ഭാഗത്തെ വാതില്‍ വഴി വീട്ടിനു അകത്തു കടന്നു. യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനായിരുന്നു ശ്രമം. യുവതി ചെറുത്തു നിന്നപ്പോൾ കട്ടിലില്‍ തല ഇടിപ്പിച്ച് ടിഞ്ചുവിനെ അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കുകയും മുറിയുടെ സീലിംഗില്‍ കെട്ടിതൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page