തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും സമരത്തിനിറങ്ങി ഹര്‍ഷിന. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ വസതിക്ക് മുന്നിലാണ് ഹര്‍ഷിന സത്യാഗ്രഹം ആരംഭിച്ചത്. സമരം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ഷിന ഉയര്‍ത്തിയത്. ഹര്‍ഷിനയുടെ കൂടെ ഉണ്ടാകും എന്നു പറഞ്ഞതു മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സഹായമെന്ന് ഹര്‍ഷിന പറഞ്ഞു.
‘ഇടയ്ക്കു രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമന്ത്രി സമരപ്പന്തലില്‍ വന്ന് കെട്ടിപ്പിടിച്ച് ഉമ്മവച്ച് ഹര്‍ഷിനയുടെ പ്രശ്നങ്ങള്‍ക്കു 15 ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടാകുമെന്നു പറഞ്ഞു പോയതാണ്. ഒന്നും സംഭവിച്ചില്ല. വീണ്ടും സമരത്തിന് ഇറങ്ങുമെന്നു പറഞ്ഞപ്പോഴാണ് രണ്ടുലക്ഷം രൂപ സഹായം നല്‍കാമെന്നു അറിയിച്ചത്. അത് ഒന്നിനും പര്യാപ്തമല്ലാത്തതിനാല്‍ തുക വാങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നല്‍കിയ ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.
ഡോക്ടര്‍മാരാണ് ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയത്. നമ്മുടെ വാദം പറയാന്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഉണ്ടായില്ല. സ്റ്റേ വന്നപ്പോള്‍ മാത്രമാണ് നമ്മള്‍ അറിയുന്നത്. ഇപ്പോള്‍ കൈയില്‍നിന്നു പണം കൊടുത്ത് അഭിഭാഷകനെ വയ്ക്കേണ്ട അവസ്ഥയാണുള്ളത്. ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ചികിത്സാ ദുരിതം തുടരുകയാണ്. വര്‍ഷങ്ങളായി നീതിക്കു വേണ്ടി തെരുവിലാണ്. ആരോഗ്യ വകുപ്പ് അന്വേഷിച്ചു നല്‍കിയ എല്ലാ റിപ്പോര്‍ട്ടും പ്രതികൂലമാണ്.
പക്ഷേ, പൊലീസ് അത്രയും വ്യക്തമായി തെളിയിച്ചിട്ടുപോലും ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും ഇതുവരെ കാര്യം പിടികിട്ടിയിട്ടില്ല. തുടര്‍ ചികിത്സക്കെങ്കിലും സഹായം ചെയ്യാന്‍ എന്തുകൊണ്ട് അവര്‍ക്ക് കഴിയുന്നില്ല. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടായ വലിയ പിഴവിന് ഞങ്ങള്‍ക്ക് ആര് നീതി നല്‍കുമെന്ന് മന്ത്രി പറയണം’ – ഹര്‍ഷിന പറഞ്ഞു.
2017 നവംബര്‍ 30ന് ആണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് 2022 സെപ്റ്റംബര്‍ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.







